ബന്ധനം


കറുപ്പുവിരിച്ച ആകാശത്തില്‍ വെള്ളമേഘത്തുണ്ടുകള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രബിംബം ഒരു വശത്ത്. ചക്രവാളത്തില്‍ ഭൂമിക്കു തിരശ്ചീനമായി കൊള്ളിയാനും ഇടിമുഴക്കവും. ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരുന്ന എനിക്ക് മഴയുടെ പ്രഹരമേറ്റില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ കാഴ്ച ഭ്രമമെന്നു കരുതി ഞാന്‍ തള്ളിയേനെ.
പക്ഷെ അത് സത്യമായിരുന്നു. ഉറപ്പിച്ചു പറയാന്‍ കാരണം അതു കഴിഞ്ഞുള്ള കൊടും വളവില്‍ വെച്ചായിരുന്നു ആ ബസ്സ്‌ അപകടത്തില്‍ പ്പെട്ടത്.
ഞാന്‍ വായനശാലയില്‍ പോയിട്ട് മടക്കയാത്രയിലായിരുന്നു.
ജീവിതത്തിന്റെ വാര്‍ധക്യകാല
ശൂന്യതയെ മായ്ച്ചുകളയാനുള്ള മഷിത്തണ്ടായി ഞാന്‍ കണ്ടെത്തിയത് പുസ്തകങ്ങളെ ആയിരുന്നു. എന്റെ പൂര്‍വജന്മ പാപങ്ങളും ഈ ജന്മത്തിലെ കളങ്കങ്ങളും മറക്കാന്‍ ഞാന്‍ പുസ്തകങ്ങളെയും അതിലെ ഒരിക്കലും കാണാത്ത കഥാപാത്രങ്ങളെയും കൂട്ട് പിടിച്ചു.
കൌമാരത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് പോകുന്നതിനിടയ്ക്കു അടര്‍ന്നുവീണു കാലിന്റെ അടിയില്‍പ്പെട്ട് ഞെരിഞ്ഞ പ്രണയമൊട്ടുകളോ ഉദ്യോഗത്തിന്റെ ചവിട്ടുപടിയില്‍ മുകളിലുള്ളവരെ വലിച്ചുതാഴെയിടാന്‍ പ്രയോഗിച്ച കുതന്ത്രങ്ങളോ ഒന്നുമല്ല എന്റെ കുറ്റബോധത്തിന്റെ കാരണം.
എന്റെ അമ്മമ്മയുടെ ഓര്‍മ്മകളാണ് തുടര്‍ച്ചയായി എന്റെ മനസ്സാക്ഷിയെ ദംശിച്ചുകൊണ്ടിരുന്നത്.
അമ്മമ്മ !
ലേബര്‍ റൂമിന് മുന്നേ ഉലാത്തുന്ന അച്ഛന്റെ കൈകളിലേയ്ക്ക് ചൂട് മാറാത്ത എന്നെ ഏല്പ്പി ക്കുമ്പോള്‍ത്തന്നെ ഉണ്ണീ എന്ന് വിളിച്ചു എനിക്ക് പേരിട്ട അമ്മമ്മ.
എന്നോ പാലൊഴിഞ്ഞു തൂങ്ങിയ മുലകള്‍ എനിക്ക് കളിയ്ക്കാന്‍ തന്ന അമ്മമ്മ.
അമ്മ ഇല്ലാത്ത തണുത്ത രാത്രികളില്‍ എനിക്ക് ചൂടോടെ ഉപ്പും മുളകും പുളിയും കൂടി പിഴിഞ്ഞ് ചോറില്‍ ഒഴിച്ചുതന്ന അമ്മമ്മയുടെ കൈകാലുകള്‍ എനിക്കു കെട്ടിയിടെണ്ടി വന്നു.
മനപൂര്‍വമായിരുന്നില്ല.
അപ്പൂപ്പന്‍ മരിക്കുന്നത് വരെയും മൂന്നു മക്കളും സ്നേഹത്തിലായിരുന്നു.അല്ലെങ്കില്‍ ഉരുക്ക് മുഷ്ടിയോടെ വീട് ഭരിച്ചിരുന്ന അമ്മമ്മയ്ക്ക് മുന്നില്‍ അവര്ക്ക് വേറെ വഴിയില്ലായിരുന്നു.
കല്യാണസമയത്ത് കുടുംബവീട് നിങ്ങള്‍ക്കാണെന്ന് അച്ഛനോട് പറഞ്ഞ അതെ നാവു കൊണ്ട് തന്നെ അമ്മയുടെ രണ്ടാം സഹോദരിയുടെ ഭര്‍ത്താവിനോടും പിന്നെ ഇളയവളുടെ പ്രതിശ്രുത വരനോടും അതെ വാഗ്ദാനം അമ്മമ്മ ആവര്‍ത്തിച്ചു.
നിലനില്‍പ്പിനു വേണ്ടി ചുമട്ടുതൊഴിലിനു പൊയ്ക്കൊണ്ടിരുന്ന അച്ഛന് ആ വാഗ്ദാന ലംഘനം അക്ഷന്തവ്യമായ ഒരു അപരാധമായിരുന്നു.
അച്ഛന്‍ അവസരം പാര്‍ത്തിരുന്നു. അപ്പൂപ്പന്റെ മരണം സംഭവിക്കും വരെ.
എണ്‍പത് വയസ്സിലും അമ്മൂമ്മയ്ക്ക് മീന്‍ വാങ്ങാന്‍ കയ്യില്‍ പ്ലാസ്റ്റിക്‌ സഞ്ചിയുമായി ഒരു കിലോമീറ്റര്‍ നടന്നു ചന്തയില്‍ പോകുമായിരുന്നു അപ്പൂപ്പന്‍.
അപ്പൂപ്പന്‍ വാങ്ങി വരുന്ന ചൂരയും അയലയും വേളാപ്പാരയും പെണ്മക്കളുടെ കയ്യില്‍ ഏല്‍പ്പിക്കാതെ ഒരു കറുത്ത ചട്ടിയില്‍ ഇട്ടു ചുറ്റും പൊതിയുന്ന പൂച്ചക്കൂട്ടത്തിനെ ആട്ടിയോടിക്കവേ തന്നെ മൂര്‍ച്ചയുള്ള കത്തി കൊണ്ട് അവ വെട്ടിനുറുക്കാന്‍ അമ്മമ്മയ്ക്ക് പ്രത്യേകവിരുതായിരുന്നു.
ചില മത്സ്യങ്ങള്‍ക്കുള്ളില്‍ നിധി കാണും. നിധിതടയുന്ന ദിവസങ്ങളില്‍ ആ മീന്‍മുട്ടകള്‍ പ്രത്യേകം വെളിച്ചെണ്ണയില്‍ വറുത്തു മൂത്ത പുത്രിയുടെ ഉണ്ണിയ്ക്ക് നാക്കില്‍ തേയ്ച്ചു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച അമ്മമ്മ.
മനസ്സ് വീണ്ടും അമ്മമ്മയിലേയ്ക്കു വലിച്ചെടുക്കപ്പെടുന്നു. അബോധമനസ്സിലെ കുറ്റബോധം കൊണ്ടാകാം.
ഞാന്‍ പറഞ്ഞു വന്നത് അപ്പൂപ്പന്റെ മരണമാണ്.
അങ്ങനെ ചന്തയ്ക്കു പോയ ദിവസങ്ങളോന്നില്‍ തിമിരവും ഹ്രസ്വദൃഷ്ടിയും ദൂരെ നിന്ന് പാഞ്ഞു വരുന്ന ചാരനിറത്തിലുള്ള കാറിനെ അപ്പൂപ്പന്റെ കാഴ്ചയില്‍ നിന്ന് മറച്ചു. അപ്പൂപ്പനെ ഞങ്ങളില്‍ നിന്നും.
അന്ന് ഉള്‍വലിഞ്ഞതാണ് അമ്മമ്മ. പിന്നെ മീന്‍മുള്ളുകള്‍ക്കിടയിലെ സ്വാദ് ഈമ്പിയെടുക്കുന്ന , അതിരിനപ്പുറത്തു വീണ തേങ്ങയ്ക്കും ഓലമടലിനും വേണ്ടി അയല്‍ക്കാരോടു വഴക്ക് കൂടുന്ന അമ്മമ്മയെ ഞങ്ങള്‍ക്ക് നഷ്ടമായി.
അപ്പൂപ്പന്റെ മരണം തളര്‍ത്തിയ അമ്മമ്മയെ ഭീഷണിപ്പെടുത്തി മൂന്നാം മരുമകന്‍ വീട് എഴുതിവാങ്ങി. അതോടെ മൂത്ത മകളുടെ വാടക വീട്ടില്‍ അശരണയായ അമ്മമ്മയുടെ മറയുന്ന ബോധത്തിനെ അച്ഛന്‍ ശാപവാക്കുകളാല്‍ വീണ്ടും ഞെരിച്ചു.
എന്റെ അമ്മയ്ക്ക് അര്‍ഹതപ്പെട്ട , ഞാന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍ നിന്നും ഞാന്‍ പറിച്ചുമാറ്റപ്പെടാന്‍ കാരണക്കാരിയായ അമ്മമ്മയോടു എനിക്കും ഒരു കെറുവുണ്ടായിരുന്നു.
അതല്ലേ അന്ന് കുളിമുറിയില്‍ തെന്നി വീണു കഷണങ്ങളായ തുടയെല്ലിനു സ്റ്റീല്‍ താങ്ങുമായി , വേദനയില്‍ പുളഞ്ഞു രാത്രി കട്ടിലില്‍ നിന്നും എണീക്കാന്‍ ശ്രമിച്ച അമ്മമ്മയെ ഞാന്‍ നിഷ്കരുണം തോര്‍ത്ത് കൊണ്ട് കട്ടിലോട് ചേര്‍ത്ത് വരിഞ്ഞുകെട്ടിയത് ?
"ഉണ്ണീ , അഴിച്ചു വിടെടാ "എന്ന് അമ്മമ്മ കേഴുന്നുണ്ടായിരുന്നു.
ആ വിളി ഞാന്‍ കേള്‍ക്കുന്നത് ഇപ്പോഴാണ്.
അന്നത്തെ ബസ്സ്‌ അപകടത്തില്‍ കാലിനു താഴെ മുറിച്ചു മാറ്റപ്പെട്ട് , ഈ വീല്‍ ചെയറിന്റെ നാല് ചക്രങ്ങള്‍ തീര്‍ത്ത രഥത്തില്‍ ബന്ധിക്കപ്പെട്ടു മരണവും കാത്തു കിടക്കുമ്പോള്‍ ..

Comments

Popular posts from this blog

സരോദ്